Showing posts with label സമകാലികം. Show all posts
Showing posts with label സമകാലികം. Show all posts

Sunday, July 5, 2009

സഖാവിനെ തുരത്താന്‍ ഒബാമ

വല്ലാതെ മെലിഞ്ഞുപോയ ഡയബറ്റിസ് പേഷ്യന്‍റിന്‍റെ അവസ്ഥയിലാണിപ്പോള്‍ നമ്മുടെ സിപിഎം. ഇതു പറയുന്നതുകൊണ്ട് എന്നെ പാര്‍ട്ടി വിരുദ്ധനാക്കരുത്. ചാനല്‍ ചര്‍ച്ചകളില്‍ ആരും വിളിച്ചിട്ടില്ലാത്തതുകൊണ്ട് പരസ്യമായി എന്‍റെ അഭിപ്രായങ്ങള്‍ ആരും കേട്ടിട്ടില്ലെന്നേയുള്ളൂ. ആളു മിടുക്കനാ.
പറഞ്ഞുവന്നത്, നമ്മുടെ പാര്‍ട്ടി ഇങ്ങനെ മെലിയുന്നതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടേ? രണ്ടു കൊല്ലം കൂടി ഉന്തിത്തള്ളി വിട്ടാല്‍പ്പിന്നെ ചിന്തിക്കാന്‍ അഞ്ചു വര്‍ഷം കിട്ടുമെന്നതൊക്കെ ശരിതന്നെ. പക്ഷേ, അക്കാലത്തു കഞ്ഞി കുടിച്ച്, സോറി, ചിക്കനും മട്ടനും ഫ്രൈഡ് റൈസും കഴിച്ച്, കഴിയാന്‍ എന്തെങ്കിലും തരപ്പെടുത്തേണ്ട സമയത്ത് എന്തിനാ ഇങ്ങനെ തര്‍ക്കിച്ചു സമയം കളയുന്നത്.
കാരാട്ട് സഖാവ് പറഞ്ഞതാ ശരി. പിണറായി സഖാവ് മാറേണ്ട കാര്യമേയില്ല. കാരാട്ട് സഖാവിനു കാര്യവിവരമുണ്ട്. പത്തു പുത്തനുണ്ടാക്കാന്‍ പിണറായി സഖാവല്ലാതെ വേറാരുണ്ട് പാര്‍ട്ടിയില്‍.
മൂന്നു കൊല്ലം മുമ്പ് നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ മാത്രം തുടങ്ങിയ അച്ചുമാമന്‍റെ പത്രക്കാരോടുള്ള ചിരികളി അത്ര ആത്മാര്‍ഥമാണെന്നൊന്നും ആരും കരുതേണ്ട. അതിനു മുമ്പ് എന്തായിരുന്നു കഥ. ബലംപിടിച്ചുള്ള നടത്തവും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചീറിക്കൊണ്ടു ചെല്ലലുമൊക്കെയായിരുന്നില്ലേ അമ്മാവന്‍റെ രീതി. അതു മാറിയെന്ന് ആരാ പറഞ്ഞത്.
തത്കാലം മാധ്യമസിന്‍ഡിക്കേറ്റിനെ ആവശ്യമുള്ളതുകൊണ്ടു ചിരിച്ചു കാണിക്കുന്നതല്ലേ.
ഇതെല്ലാം സഖാവ് കാരാട്ടിനറിയാം. സ്വന്തം വൃന്ദ പോലും എതിര്‍ത്തിട്ടും കാരാട്ട് സഖാവ് പിണറായി സഖാവിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതില്‍ കാര്യമില്ലെന്നാണോ കരുതുന്നത്.
ജയരാജ ത്രയ സഖാക്കളും പിണറായി സഖാവും കൂടി‍ എത്ര കഷ്ടപ്പെട്ടാ പാര്‍ട്ടിയെ വളര്‍ത്തുന്നത്. അതു മറക്കരുത്. മൂടു മറന്നു പൊങ്ങിയാല്‍ നിലത്താകും സ്ഥാനം. സാന്‍റിയാഗോ മാര്‍ട്ടിന്‍റെയും ഫാരിസ് അബൂബക്കറിന്‍റെയും കൈയില്‍ നിന്നു കാശ് വാങ്ങിയെന്നതാണ് അവര്‍ ചെയ്ത അപരാധം. അത് അത്രവലിയ തെറ്റാണോ. ആരെങ്കിലും സമ്പത്ത് കുന്നൂകൂട്ടിയിട്ടുണ്ടെങ്കില്‍ അതു പിടിച്ചെടുത്ത് പാവങ്ങള്‍ക്കു കൊടുക്കുകയെന്നതല്ലേ കമ്യൂണിസത്തിന്‍റെ അടിസ്ഥാനം. അതല്ലേ നമ്മുടെ സഖാക്കളും ചെയ്തുള്ളൂ. പാവപ്പെട്ട ദേശാഭിമാനി സഖാക്കളെ ഊട്ടാനാണു പലതു ചെയ്തതെന്നതല്ലേ വസ്തുത. അല്ലെങ്കില്‍ത്തന്നെ പിച്ചച്ചട്ടിയിലൊന്നുമല്ലല്ലോ കൈയിട്ടുവാരിയത്. ഇതൊക്കെയായിട്ടും കുറ്റപ്പെടുത്തല്‍ സഹിക്കാനാവാതെ വാങ്ങിയതു തിരിച്ചു കൊടുത്തെന്നു പറഞ്ഞില്ലേ. പറച്ചില്‍ മാത്രമേ ഉണ്ടായുള്ളൂവെന്നു ചില പിന്തിരിപ്പന്‍മാര്‍ പറയുന്നതു മുഖവിലയ്ക്കെടുക്കേണ്ട.
പരിപ്പുവടയും ചായയും ദിനേശ് ബീഡിയും കക്ഷത്തിലൊരു ഡയറിയുമായി പാര്‍ട്ടി വളര്‍ത്താനാവില്ലല്ലോ. അതു തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചതാണോ തെറ്റ്.
ഇപ്പോള്‍ പിണറായി സഖാവ് ചെയ്തതും എന്താ? ബഹുരാഷ്ട്ര കുത്തകയായ ലാവ്ലിനെ കുളം തോണ്ടിക്കാന്‍ ശ്രമിക്കുകയല്ലായിരുന്നോ. ഇതെല്ലാം ഇവിടത്തെ ജനങ്ങള്‍ക്കറിയാം. പിന്നെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ തോറ്റെന്നതും പകല്‍ പോലെ വ്യക്തമല്ലേ. വോട്ടു ചെയ്തത് ആരാ? സാക്ഷാല്‍ സാമ്രാജ്യത്വത്തിന്‍റെ തലവന്‍മാരായ അമേരിക്കയല്ലേ. ഞങ്ങളുടെ നാട്ടിലൊക്കെ തെരഞ്ഞെടുപ്പിനു തലേന്നു രാത്രി ഒബാമ നേരിട്ടാ വീടുകയറാന്‍ വന്നത്. പലര്‍ക്കും പലതും കൊടുത്തു. പിന്നെ വോട്ടിംഗ് മെഷീനൊക്കെ കണ്ടു പിടിച്ചത് വിദേശികളല്ലേ. അതിനകത്ത് സിഐഎ എന്തോ ചില കുന്ത്രാണ്ടം ഒപ്പിച്ചിരുന്നു. അതു സംശയമില്ലാത്ത കാര്യമാ. പണ്ടു സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പം പിണറായി സഖാവ് രൂക്ഷമായി പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അന്നു ഹര്‍ത്താല്‍ നടത്തി ബുഷിനെ ഞെട്ടിച്ച സഖാവിനെ തകര്‍ക്കാന്‍ അമേരിക്ക എന്തെല്ലാം കളികളാ കളിക്കുന്നത്. സഖാവിനെ എങ്ങനെങ്കിലും ഒതുക്കാതെ തങ്ങള്‍ക്കു നിലനില്‍പ്പില്ലെന്ന് അമേരിക്കയ്ക്കറിയാം. ഇക്കാര്യം നേരിട്ടു മനസിലാക്കിയിട്ടാണു ജയരാജന്‍ ത്രയം പിണറായി സഖാവിനെ സംരക്ഷിക്കാന്‍ കച്ചമുറുക്കുന്നത്. ഇതെല്ലാം അറിയാവുന്ന ഒരു പുലിയായ മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് സഖാക്കളെ അറിയിക്കേണ്ട പല കാര്യങ്ങളും ഒബാമ അദ്ദേഹത്തിലൂടെയാണ് അറിയിക്കുന്നത്.
ഇതൊന്നും മനസിലാക്കാതെ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചതുകൊണ്ട് ആര്‍ക്കാണു നേട്ടം.
അങ്ങനെയങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ അണിയറയിലുണ്ട്. അതാണു കാരാട്ട് സഖാവ് പറയുന്നത്, പിണറായി സഖാവിനെ മാറ്റില്ലെന്ന്. ഇപ്പോള്‍ ഏകദേശം കാര്യങ്ങളുടെ പോക്ക് മനസിലായിക്കാണുമല്ലോ. ഇല്ലെങ്കില്‍, കൂടുതലൊന്നും പറയാനില്ല. ഇന്‍റര്‍നെറ്റും സാമ്രാജ്യത്വത്തിന്‍റെ കൈയിലല്ലേ. കൂടുതലെഴുതിയാല്‍ ഈ ബ്ലോഗും ഒബാമ ബ്ലോക്ക് ചെയ്തേക്കും.

Thursday, June 5, 2008

പ്രണാമം... സുധാകര ഗുരോ...

രണ്ടു വയസിലും മൂന്നു വയസിലും പ്രവര്‍ത്തിച്ച അദ്ഭുതങ്ങളാണു ഭാരത നാട്ടിലെങ്ങുമുള്ള ആള്‍ദൈവങ്ങളുടെ അടിത്തറ. ബന്ധുക്കള്‍ പറഞ്ഞുണ്ടാക്കുന്ന കഥകളിലൂടെ കയറിക്കയറി അവര്‍ ദൈവങ്ങളാകുന്നു. പറയാന്‍ ബന്ധുക്കള്‍ തയാറായില്ലെങ്കില്‍ എന്തു ചെയ്യണം?ചോദ്യം നമ്മുടെ മന്ത്രി സുധാകരനോടാകുന്നതാകും കൂടുതല്‍ എളുപ്പം.

കലാകൗമുദി വാരികയില്‍ അദ്ദേഹം അദ്ഭുതപ്രവര്‍ത്തനങ്ങളുടെ പരമ്പരയാണു വെളിപ്പെടുത്തിയിരിക്കുന്നത്‌. സംശയമുള്ളവര്‍ക്കു ബസ്‌ സ്റ്റാന്‍ഡിലോ ബുക്ക്‌ ഷോപ്പിലോ തൂക്കിയിട്ടിരിക്കുന്ന കലാകൗമുദി കള്ളവായന നടത്തിയാല്‍ ഉത്തരം കിട്ടും. മൂന്നര വയസില്‍ രാമായണം വള്ളിപുള്ളി വിടാതെ വായിച്ച ഭക്തശിരോമണിയാണു സുധാകരന്‍. ഞാന്‍ പറയുന്നതല്ല. ബന്ധുക്കളുടെ വാമൊഴിയുമല്ല. സാക്ഷാല്‍ വിപ്ലവ നായകന്‍ സുധാകരന്‍ തന്നെ വെളിപ്പെടുത്തുന്നതാണ്‌. രാമായണത്തിലെ കൂട്ടക്ഷരങ്ങള്‍ വായിക്കാന്‍ മലയാളം മുന്‍ഷിമാര്‍ പോലും വലഞ്ഞിരുന്ന കാലത്ത്‌ മൂന്നര വയസില്‍ സര്‍വ അക്ഷരങ്ങളും സ്വായത്തമാക്കിയ സുധാകരന്‌ മുന്‍ഗാമിയായി ആരെങ്കിലുമുണ്ടോ? വിവേകാനന്ദനു പോലും ഇത്രയേറെ പ്രവര്‍ത്തനക്ഷമമായ തലച്ചോര്‍ ഉണ്ടായിരുന്നോ എന്നു സംശയം.

അവിടംകൊണ്ടു തീരുന്നില്ല. ഒന്നാം തീയതി തോറും നാട്ടിലെ നൂറുകണക്കായ ജനങ്ങള്‍ കണി കാണാന്‍ കാത്തിരുന്നതു സുധാകരനെയാണ്‌. അങ്ങനെ കണ്ടു വന്നവരാണ്‌ പിന്നീടു ശബരിമലയിലും മലയാറ്റൂരും മലഞ്ചെരുവില്‍ അമ്മാ... അയ്യാ... എന്നൊക്കെ വിളിച്ചു കോടികള്‍ സമ്പാദിക്കുന്നത്‌ എന്ന്‌ അസൂയക്കാര്‍ പറഞ്ഞുണ്ടാക്കുന്നതാണ്‌. ശത്രുക്കളും അസൂയക്കാരുമാണല്ലോ എപ്പോഴും സുധാകരന്റെ ഇടത്തും വലത്തും നിന്നു താറടിക്കുന്നത്‌.

പിന്നെപ്പിന്നെ കൊച്ചു സുധാകരന്‍ വളര്‍ന്നു. സാധാരണ കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. മറ്റു കുട്ടികള്‍ തലപ്പന്തു കളിക്കുമ്പോഴും കുട്ടിയും കോലും കളിക്കുമ്പോഴും സുധാകരന്‍ വായനശാലയ്ക്കുള്ളില്‍ അടയിരുന്നു. ആയിരക്കണക്കിനു പുസ്തകങ്ങള്‍ നിറഞ്ഞ വായനശാല. അവിടെയുള്ളതില്‍ ഏറെയും വിദേശ കൃതികളുടെ പരിഭാഷകള്‍.കൊച്ചു സുധാകരന്‍ വായനയുടെ ലോകത്തായിരുന്നു. നിക്കറില്‍ നിന്നു മുണ്ടിലേക്കു കയറ്റംകിട്ടുന്ന പ്രായത്തിനു മുന്നേ അവിടെയുണ്ടായിരുന്ന പുസ്തകങ്ങളത്രയും കാണാപ്പാഠം. പരിഭാഷകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പുസ്തകങ്ങളിലെ പേജ്‌ നമ്പരും അക്ഷരത്തെറ്റും ഉള്‍പ്പെടെ എല്ലാ കാര്യത്തെക്കുറിച്ചും അറിയാന്‍ പെന്‍ഗ്വിന്‍ ബുക്സ്‌ അടക്കമുള്ളവര്‍ ആശ്രയിച്ചിരുന്നത്‌ ആ കുട്ടിയെയാണെന്ന്‌ ഒരു നാട്ടുകാരന്‍ പറഞ്ഞു. അതു പക്ഷേ വിശ്വസിക്കേണ്ട. അസൂയക്കാരനാണ്‌. അങ്ങനെ രാമായണത്തിലെ കാണ്ഡങ്ങള്‍ എല്ലാം മനപാഠമാക്കി വീടുവീടാന്തരം കണി കാണിച്ചു നടന്ന കുട്ടിക്കാലമുള്ള വേറെ ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍?

ഗുരുവായൂരിലെ ഹരിഗോവിന്ദനെ കണ്ടതു വലിയ തെറ്റായി പറയുന്ന ബി.ജെ.പിക്കാര്‍ക്കോ സുരേന്ദ്രനോ ഇങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടാനുണ്ടോ? പണ്ട്‌ തന്ത്രിക്കേസുകാലത്ത്‌ സുധാകരനു നല്ല ബുദ്ധിയുണ്ടാകാന്‍ ഹോമം നടത്തിയ നമ്പൂരാര്‍മാരില്‍ ആര്‍ക്കുണ്ട്‌ ഇത്രയേറെ മാഹാത്മ്യം?ഇനിയെങ്കിലും മനസിലാക്കുക. ഹോമങ്ങളും മന്ത്രങ്ങളുമൊന്നും ഏല്‍ക്കാത്ത മഹായോഗിയാണു സാക്ഷാല്‍ സുധാകരയോഗി.കള്ള സ്വാമിമാരെ മനസിലാക്കാന്‍ അദ്ദേഹത്തിനുള്ള കഴിവില്‍ ഇനിയെങ്കിലും ആരും സംശയം പ്രകടിപ്പിക്കാതിരിക്കുക. അതീന്ദ്രിയ ജ്ഞാനം കൂടി വശമുള്ളയാളാണല്ലോ അദ്ദേഹം.

പിന്നെ, സഹോദരന്റെ മരണത്തിനു കാരണക്കാരായ രാഷ്ട്രീയക്കാരില്‍ എന്‍എസ്‌എസിന്റെ വിദ്യാര്‍ഥി വിഭാഗവും ഉണ്ടായിരുന്ന കാര്യം അദ്ദേഹത്തിനു മറക്കാനൊക്കുമോ? അന്നത്തെ വിദ്യാര്‍ഥി നേതാവിനെ സ്വന്തം അനുയായിയാക്കി വാഴുന്ന എന്‍എസ്‌എസ്‌ നേതാക്കളെ ചീത്തവിളിക്കുന്നതിന്റെ പൊരുള്‍ മനസിലായില്ലേ?അന്നത്തെ കേസില്‍ ഉള്‍പ്പെട്ടയാളിന്റെ അച്ഛന്‍ ആര്‍എസ്പിക്കാരനാണ്‌. ദേവസ്വം ബോര്‍ഡ്‌ അംഗത്തിന്റെ നേതാവാണത്രേ അദ്ദേഹം. അപ്പോള്‍പ്പിന്നെ ദേവസ്വം ബോര്‍ഡ്‌ ശരിയാകുമോ?

ദൈവമേ, സര്‍വശക്താ...ആരറിയുന്നു നിന്റെ മനോഗതം.അങ്ങു ചെയ്യുന്ന ഓരോ കാര്യത്തിനും സാധാരണ പാമരന്‌ അപ്രാപ്യമായ പൊരുളുണ്ടല്ലോ.ഇനിയിപ്പോ, കള്ള സന്യാസിമാരുടെ ആശ്രമങ്ങള്‍ മൊത്തം പൊളിച്ചു നീക്കണം. എന്നിട്ടു വേണം ജ്ഞാനിയായ യഥാര്‍ഥ സ്വാമിയുടെ പര്‍ണശാല പണിയാന്‍.
മഹാഗുരോ... അവിടുത്തേക്ക്‌ കോടി പ്രണാമം...
പണ്ട്‌ സുധാകരന്റെ അയല്‍ദേശത്തുണ്ടായിരുന്ന സുധാമണിയാണു പിന്നീട്‌ അമൃതാനന്ദമയിയായി മാറിയതെന്ന്‌ ഓര്‍ക്കുക.

Saturday, May 31, 2008

സഖാക്കളെ ഉണരൂ ദൈവ വേലയ്ക്ക് സമയമായി

ആദ്യം നല്ല മനുഷ്യനും പിന്നെ നല്ല കമ്മ്യൂണിസ്റ്റുമാകുക എന്നതായിരുന്നു പഴയ കമ്മ്യൂണിസ്റ്റുകളുടെ ആശയം. അതു പണ്ട്‌. ഒറിജിനല്‍ കമ്മ്യൂണിസ്റ്റാകണമെങ്കില്‍ ആദ്യം നല്ല ഒരു പാസ്റ്റര്‍ ആകുകയാണു വേണ്ടതെന്നാണു പുത്തന്‍ വിപ്ലവത്തിന്റെ ആദ്യപാഠം. ഇതു ഞാന്‍ പറയുന്നതല്ല. കൈരളി പീപ്പിള്‍ എന്ന ജനതയുടെ ആത്മാവിഷ്കാരത്തിന്റെ കടിഞ്ഞൂല്‍ സന്തതി ജനസമക്ഷം വിളിച്ചു പറയുന്നതാണ്‌. കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ചാനല്‍ കണ്ടപ്പോള്‍ സത്യത്തില്‍ ഒന്നമ്പരന്നു. ചാനല്‍ മാറിപ്പോയോ എന്നായിരുന്നു ആദ്യ ശങ്ക. യോഹന്നാന്റെ പവര്‍ വിഷനോ കത്തോലിക്കരുടെ മതേതര ചാനലായ ശാലോമോ കൈപ്പിഴ പറ്റി കടന്നു കൂടിയതാകാമെന്നു കരുതി സൂക്ഷിച്ചു നോക്കി. ഇല്ല. തെറ്റിയിട്ടില്ല. പീപ്പിള്‍ തന്നെ. ഒരു പാസ്റ്റര്‍ നിന്നു യേശു വിളിക്കുന്നു യേശു വിളിക്കുന്നു എന്ന്‌ ചങ്കു പൊട്ടി വിളിക്കുന്നു. അവസാനം പതിവു പാസ്റ്റര്‍ ശൈലിയില്‍ ഇങ്ങനെയും പറഞ്ഞു,....ഇന്നു നീ ദൈവത്തോടു കൂടിയായിരിക്കുന്നു. ഇതു കാണുന്ന എല്ലാവരും കര്‍ത്താവിന്റെ കൂടെയെത്തിയിരിക്കുന്നു. ഏകരക്ഷകനായ യേശു ഇതാ നിന്റെ സകല രോഗ ദുരിതങ്ങളും ഈ നിമിഷത്തില്‍ ശമിപ്പിക്കുന്നു. നമുക്കു പ്രാര്‍ഥിക്കാം.... പിന്നെ അതിശക്തമായ കൊട്ടിപ്പാടി സേവയും.ഇടതു പക്ഷ പുരോഗമന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ ചാനലില്‍ പെന്തക്കോസ്തു സുവിശേഷമോ എന്നോര്‍ത്തിരുന്നപ്പോള്‍ അന്തവും കുന്തവും ഇല്ലാത്ത നിലയിലായിപ്പോയി. അത്യാവശ്യം ആഗോളീകരണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും സിംബലുകളായ മെട്രോ ഭാഷയും ഫാഷന്‍ ഷോയും ചുള്ളന്‍മാര്‍ക്കു പെണ്‍പിള്ളേരെ ഓസില്‍ ട്യൂണ്‍ ചെയ്യാനുള്ള അവസരവും നേരത്തേ ഒരുക്കിയതു ചാനല്‍ ബിസിനസില്‍ കാശുണ്ടാക്കാനുള്ള അടവുനയം മാത്രമാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഞാന്‍ പക്ഷേ, സുവിശേഷം കണ്ടപ്പോള്‍ ആകെ തകര്‍ന്നു.ഇതിന്റെ പൊരുളെന്ത്‌ എന്ന്‌ ഏറെ ചിന്തിച്ചു. ചിന്ത ഏറെ കാടുകയറിയെങ്കിലും എത്തും പിടിയും കിട്ടിയില്ല.അങ്ങനെ ചിന്തയില്‍ പടര്‍ന്ന കാട്ടിലെ പടര്‍പ്പുകളില്‍ കുടുങ്ങി ഇരിക്കുമ്പോഴാണു പഴയൊരു സഖാവ്‌ ദര്‍ശനത്തിനെത്തിയത്‌. വിവരം അറിഞ്ഞ സഖാവ്‌ വെറുതേ പൊട്ടിച്ചിരിച്ചു. കാശുള്ളവന്‍ ചിരിക്കുമ്പോള്‍ അര്‍ഥമറിയാതെ കൂടെ ചിരിക്കുന്ന എര്‍ത്തിന്റെ ഭാവത്തോടെ ഞാനും. ചിരി അടങ്ങിയെന്നു തോന്നിയപ്പോള്‍ ചോദിച്ചു.സഖാവെന്തിനാ ചിരിച്ചത്‌യതാനെന്തിനാടോ പൊട്ടാ കൂടെച്ചിരിച്ചത്‌യ-മറുചോദ്യം.കഥയറിയാതെ ആട്ടം കാണലാണല്ലോ പതിവെന്ന ന്യായം സഖാവ്‌ അംഗീകരിച്ചു. പിന്നെ എന്റെ ധര്‍മസങ്കടത്തിനു നിവൃത്തിയുണ്ടാക്കി.താന്‍ ഏതു ലോകത്താടോ ജീവിക്കുന്നത്‌? കുറേ ദിവസമായി നമ്മുടെ ഡിവൈഎഫ്‌ഐ സഖാക്കള്‍ സ്വാമിവേട്ട നടത്തുകയല്ലേ. ഒന്നു രണ്ടു ലോക്കല്‍ നേതാക്കള്‍ ഇതിനിടെ ചില ന്യൂനപക്ഷ മതേതര കച്ചവടക്കാരെക്കുറിച്ചു ചിലതെല്ലാം പരോക്ഷമായി പറഞ്ഞത്‌ അറിഞ്ഞിരിക്കാനിടയില്ല. പക്ഷേ പാര്‍ട്ടി അറിഞ്ഞതിന്റെ തെളിവല്ലേ ഇത്‌. പാസ്റ്റര്‍മാര്‍ നമ്മുടെ ആളുകളാണെന്ന്‌ ഡിഫിക്കാരെ അറിയിക്കാന്‍ ഇനി വേറെ സര്‍ക്കുലര്‍ ഇറക്കേണ്ട കാര്യമുണ്ടോ? പാര്‍ട്ടി ചാനലില്‍ യേശുവിന്റെ സുവിശേഷം വിളമ്പുക എന്നാല്‍ പാര്‍ട്ടിയുടെ പെട്ടി വലുതാക്കുക എന്നാണല്ലോ അര്‍ഥം. ചുരുക്കിപ്പറഞ്ഞാല്‍, പാസ്റ്റര്‍മാരെ തൊട്ടാല്‍ ഡിഫി മക്കളേ നിങ്ങള്‍ അധികകാലം മുന്നോട്ടു പോവില്ല എന്ന ശക്തമായ മുന്നറിയിപ്പു തന്നെ. എല്ലായ്പ്പോഴും പാര്‍ട്ടി സെക്രട്ടറിക്കു നേരിട്ടെത്തി കോട്ടയം സമ്മേളനത്തിലേതു പോലെ കൈകാര്യം ചെയ്യാനാവില്ലല്ലോ. ഇപ്പോ മനസിലായോ പഴയ സഖാവേ? ഉത്തരം കേട്ടിരുന്നപ്പോള്‍ സ്വയം പുച്ഛിക്കുകയായിരുന്നു. സ്വന്തം ബുദ്ധിശൂന്യതയോര്‍ത്ത്‌. വൈകിയില്ല, പീപ്പിളിനയയ്ക്കാനുള്ള കത്തിന്റെ ഏകദേശരൂപം തയാറാക്കി. അടുത്തയാഴ്ച തങ്കു പാസ്റ്ററുടെ പ്രസംഗം പീപ്പിളില്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന്‌, സാം കുഴിക്കാല, യോഹന്നാന്‍ ബിഷപ്പ്‌, ആടു തോമ തുടങ്ങി മതേതരന്മാരും പാവം കോടീശ്വരന്‍മാരുമായ സുവിശേഷ സഖാക്കളേയും പീപ്പിളില്‍ക്കൂടി കേട്ടു മാനസാന്തരപ്പെട്ട്‌ അനുഭവസാക്ഷ്യം പറയാന്‍ അവസരമുണ്ടാക്കുമല്ലോ. സാധിക്കുമെങ്കില്‍ അടുത്ത ഘട്ടമായി തങ്ങള്‍മാരുടെ ചരടുജപിക്കലും ഓതിക്കൊടുക്കലും വെള്ളം ജപിച്ചു തളിക്കലും പരിപാടിയില്‍ ഉള്‍പ്പെടുത്തണം. അതിനു മുമ്പ്‌ ശബരിമലയിലെ മകരവിളക്കിനെക്കുറിച്ചു പത്തു തെറി ചേര്‍ക്കുന്നതും നന്നായിരിക്കും.

Monday, May 26, 2008

എന്തെല്ലാം കാണണം എന്‍റെ ചാനല്‍ ഭഗവാനെ!

സന്തോഷ് മാധവനില്‍ തുടങ്ങി ഹിമവല്‍ ഭദ്രാനന്ദ എന്ന ഹിമാലയന്‍ ആസാമിമാര്‍ വരെ കളത്തില്‍ നിറയുമ്പോള്‍ പാവം കള്ളന്മാര്‍ എന്ത് ചെയ്യും എന്നായിരുന്നു ഈ സാധുവിന്റെ ചിന്ത. ചിന്തിച്ചു ചിന്തിച്ച് അന്തമില്ലാതെ ഇരിക്കുമ്പോഴാണ് പുതിയ ഞെട്ടിപ്പിക്കലുകളുമായി ചാനല്‍ മിടുക്കന്മാര്‍ എത്തിയത്. ദൈവത്തിനു സ്തുതി.
ഇന്ത്യവിഷന്‍ ചാനലും അതിലെ ചില മിടുക്കന്മാരും മിടുക്കികളും ഇല്ലായിരുന്നെങ്കില്‍ മലയാള നാട് എന്നേ മുടിഞ്ഞേനെ.
ഒരു കണ്ണ് തെങ്ങേലും മറ്റേ കണ്ണ് മാട്ടെലും ആയി കരുണാകരന്‍ അടക്കം ഉള്ള വമ്പന്മാരെ നിലക്ക് നിര്‍ത്തുന്ന ചില തരുണികളും കയ്യില്‍ പെന്‍സില്‍ ഇല്ലാതെ വാ തുറക്കാത്ത ചില ചേട്ടന്മാരും ഉള്ളപ്പോള്‍ മലയാള മക്കള്‍ എന്തിന് ഭയക്കണം?
തന്കു ബ്രദര്‍ സ്വന്തം ബ്രദര്‍ ആയ മട്ടില്‍ ആ ചേട്ടന്മാരും ചേച്ചിമാരും കാണിക്കുന്ന വാല്‍സല്യം കാണാതെ പറയുകയല്ല. പാവപ്പെട്ടവനില്‍ പാവപ്പെട്ടവന്‍ ആയ യോഹന്നാന്‍ ബിഷപ്പ് മലപ്പുറത്ത്‌ കറങ്ങി നടക്കുന്ന സിദ്ധന്‍മാര്‍ തുടങ്ങി എല്ലാരും സ്വന്തം അളിയന്മാര്‍ ആണെന്ന് ഭാവിക്കുന്നത്‌ വളരെ നല്ലത് തന്നെ.
അതൊന്നും അല്ല ഇവിടെ പ്രശ്നം.
കള്ളന്മാര്‍ കാവി ഉടുത്തവര്‍ മാത്രം ആണെന്ന് വ്യക്തം ആയി അറിയാവുന്ന നമ്മുടെ മന്ത്രി
പറയുന്ന ആപ്ത വാക്യങ്ങള്‍ കേള്‍പ്പിച്ചു കേള്‍പ്പിച്ചു മലയാളിയെ പ്രബുദ്ധരാക്കുന്ന എന്‍റെ ചാനല്‍ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്ഥം ഓരോന്ന് ചിന്തിച്ചു പുളകിതനായി ഇരിപ്പായിരുന്നു കുറെ ദിവസങ്ങളായി ഈ ഞാന്‍. അപ്പോഴല്ലേ കുഴപ്പക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്‌.
എല്ലാം തകര്‍ക്കാന്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ശ്രമിക്കുകയല്ലേ ഈ ഹിന്ദു പരിവാരുകാര്‍. അവര്‍ക്കിപ്പം നമ്മുടെ പാവം യോഹന്നനെയും തന്കുക്കുട്ടനെയും പിടിക്കണം അത്രേ. നടക്കാത്ത കാര്യം പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്ന ഇവരെ എന്താണ് ചെയ്യുക ഭഗവാനെ....