Sunday, July 5, 2009

സഖാവിനെ തുരത്താന്‍ ഒബാമ

വല്ലാതെ മെലിഞ്ഞുപോയ ഡയബറ്റിസ് പേഷ്യന്‍റിന്‍റെ അവസ്ഥയിലാണിപ്പോള്‍ നമ്മുടെ സിപിഎം. ഇതു പറയുന്നതുകൊണ്ട് എന്നെ പാര്‍ട്ടി വിരുദ്ധനാക്കരുത്. ചാനല്‍ ചര്‍ച്ചകളില്‍ ആരും വിളിച്ചിട്ടില്ലാത്തതുകൊണ്ട് പരസ്യമായി എന്‍റെ അഭിപ്രായങ്ങള്‍ ആരും കേട്ടിട്ടില്ലെന്നേയുള്ളൂ. ആളു മിടുക്കനാ.
പറഞ്ഞുവന്നത്, നമ്മുടെ പാര്‍ട്ടി ഇങ്ങനെ മെലിയുന്നതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടേ? രണ്ടു കൊല്ലം കൂടി ഉന്തിത്തള്ളി വിട്ടാല്‍പ്പിന്നെ ചിന്തിക്കാന്‍ അഞ്ചു വര്‍ഷം കിട്ടുമെന്നതൊക്കെ ശരിതന്നെ. പക്ഷേ, അക്കാലത്തു കഞ്ഞി കുടിച്ച്, സോറി, ചിക്കനും മട്ടനും ഫ്രൈഡ് റൈസും കഴിച്ച്, കഴിയാന്‍ എന്തെങ്കിലും തരപ്പെടുത്തേണ്ട സമയത്ത് എന്തിനാ ഇങ്ങനെ തര്‍ക്കിച്ചു സമയം കളയുന്നത്.
കാരാട്ട് സഖാവ് പറഞ്ഞതാ ശരി. പിണറായി സഖാവ് മാറേണ്ട കാര്യമേയില്ല. കാരാട്ട് സഖാവിനു കാര്യവിവരമുണ്ട്. പത്തു പുത്തനുണ്ടാക്കാന്‍ പിണറായി സഖാവല്ലാതെ വേറാരുണ്ട് പാര്‍ട്ടിയില്‍.
മൂന്നു കൊല്ലം മുമ്പ് നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ മാത്രം തുടങ്ങിയ അച്ചുമാമന്‍റെ പത്രക്കാരോടുള്ള ചിരികളി അത്ര ആത്മാര്‍ഥമാണെന്നൊന്നും ആരും കരുതേണ്ട. അതിനു മുമ്പ് എന്തായിരുന്നു കഥ. ബലംപിടിച്ചുള്ള നടത്തവും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചീറിക്കൊണ്ടു ചെല്ലലുമൊക്കെയായിരുന്നില്ലേ അമ്മാവന്‍റെ രീതി. അതു മാറിയെന്ന് ആരാ പറഞ്ഞത്.
തത്കാലം മാധ്യമസിന്‍ഡിക്കേറ്റിനെ ആവശ്യമുള്ളതുകൊണ്ടു ചിരിച്ചു കാണിക്കുന്നതല്ലേ.
ഇതെല്ലാം സഖാവ് കാരാട്ടിനറിയാം. സ്വന്തം വൃന്ദ പോലും എതിര്‍ത്തിട്ടും കാരാട്ട് സഖാവ് പിണറായി സഖാവിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതില്‍ കാര്യമില്ലെന്നാണോ കരുതുന്നത്.
ജയരാജ ത്രയ സഖാക്കളും പിണറായി സഖാവും കൂടി‍ എത്ര കഷ്ടപ്പെട്ടാ പാര്‍ട്ടിയെ വളര്‍ത്തുന്നത്. അതു മറക്കരുത്. മൂടു മറന്നു പൊങ്ങിയാല്‍ നിലത്താകും സ്ഥാനം. സാന്‍റിയാഗോ മാര്‍ട്ടിന്‍റെയും ഫാരിസ് അബൂബക്കറിന്‍റെയും കൈയില്‍ നിന്നു കാശ് വാങ്ങിയെന്നതാണ് അവര്‍ ചെയ്ത അപരാധം. അത് അത്രവലിയ തെറ്റാണോ. ആരെങ്കിലും സമ്പത്ത് കുന്നൂകൂട്ടിയിട്ടുണ്ടെങ്കില്‍ അതു പിടിച്ചെടുത്ത് പാവങ്ങള്‍ക്കു കൊടുക്കുകയെന്നതല്ലേ കമ്യൂണിസത്തിന്‍റെ അടിസ്ഥാനം. അതല്ലേ നമ്മുടെ സഖാക്കളും ചെയ്തുള്ളൂ. പാവപ്പെട്ട ദേശാഭിമാനി സഖാക്കളെ ഊട്ടാനാണു പലതു ചെയ്തതെന്നതല്ലേ വസ്തുത. അല്ലെങ്കില്‍ത്തന്നെ പിച്ചച്ചട്ടിയിലൊന്നുമല്ലല്ലോ കൈയിട്ടുവാരിയത്. ഇതൊക്കെയായിട്ടും കുറ്റപ്പെടുത്തല്‍ സഹിക്കാനാവാതെ വാങ്ങിയതു തിരിച്ചു കൊടുത്തെന്നു പറഞ്ഞില്ലേ. പറച്ചില്‍ മാത്രമേ ഉണ്ടായുള്ളൂവെന്നു ചില പിന്തിരിപ്പന്‍മാര്‍ പറയുന്നതു മുഖവിലയ്ക്കെടുക്കേണ്ട.
പരിപ്പുവടയും ചായയും ദിനേശ് ബീഡിയും കക്ഷത്തിലൊരു ഡയറിയുമായി പാര്‍ട്ടി വളര്‍ത്താനാവില്ലല്ലോ. അതു തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചതാണോ തെറ്റ്.
ഇപ്പോള്‍ പിണറായി സഖാവ് ചെയ്തതും എന്താ? ബഹുരാഷ്ട്ര കുത്തകയായ ലാവ്ലിനെ കുളം തോണ്ടിക്കാന്‍ ശ്രമിക്കുകയല്ലായിരുന്നോ. ഇതെല്ലാം ഇവിടത്തെ ജനങ്ങള്‍ക്കറിയാം. പിന്നെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ തോറ്റെന്നതും പകല്‍ പോലെ വ്യക്തമല്ലേ. വോട്ടു ചെയ്തത് ആരാ? സാക്ഷാല്‍ സാമ്രാജ്യത്വത്തിന്‍റെ തലവന്‍മാരായ അമേരിക്കയല്ലേ. ഞങ്ങളുടെ നാട്ടിലൊക്കെ തെരഞ്ഞെടുപ്പിനു തലേന്നു രാത്രി ഒബാമ നേരിട്ടാ വീടുകയറാന്‍ വന്നത്. പലര്‍ക്കും പലതും കൊടുത്തു. പിന്നെ വോട്ടിംഗ് മെഷീനൊക്കെ കണ്ടു പിടിച്ചത് വിദേശികളല്ലേ. അതിനകത്ത് സിഐഎ എന്തോ ചില കുന്ത്രാണ്ടം ഒപ്പിച്ചിരുന്നു. അതു സംശയമില്ലാത്ത കാര്യമാ. പണ്ടു സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പം പിണറായി സഖാവ് രൂക്ഷമായി പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അന്നു ഹര്‍ത്താല്‍ നടത്തി ബുഷിനെ ഞെട്ടിച്ച സഖാവിനെ തകര്‍ക്കാന്‍ അമേരിക്ക എന്തെല്ലാം കളികളാ കളിക്കുന്നത്. സഖാവിനെ എങ്ങനെങ്കിലും ഒതുക്കാതെ തങ്ങള്‍ക്കു നിലനില്‍പ്പില്ലെന്ന് അമേരിക്കയ്ക്കറിയാം. ഇക്കാര്യം നേരിട്ടു മനസിലാക്കിയിട്ടാണു ജയരാജന്‍ ത്രയം പിണറായി സഖാവിനെ സംരക്ഷിക്കാന്‍ കച്ചമുറുക്കുന്നത്. ഇതെല്ലാം അറിയാവുന്ന ഒരു പുലിയായ മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് സഖാക്കളെ അറിയിക്കേണ്ട പല കാര്യങ്ങളും ഒബാമ അദ്ദേഹത്തിലൂടെയാണ് അറിയിക്കുന്നത്.
ഇതൊന്നും മനസിലാക്കാതെ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചതുകൊണ്ട് ആര്‍ക്കാണു നേട്ടം.
അങ്ങനെയങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ അണിയറയിലുണ്ട്. അതാണു കാരാട്ട് സഖാവ് പറയുന്നത്, പിണറായി സഖാവിനെ മാറ്റില്ലെന്ന്. ഇപ്പോള്‍ ഏകദേശം കാര്യങ്ങളുടെ പോക്ക് മനസിലായിക്കാണുമല്ലോ. ഇല്ലെങ്കില്‍, കൂടുതലൊന്നും പറയാനില്ല. ഇന്‍റര്‍നെറ്റും സാമ്രാജ്യത്വത്തിന്‍റെ കൈയിലല്ലേ. കൂടുതലെഴുതിയാല്‍ ഈ ബ്ലോഗും ഒബാമ ബ്ലോക്ക് ചെയ്തേക്കും.

Sunday, March 8, 2009

അതുമിതും പറയാം, അല്ലാതെന്തു ചെയ്യാന്‍

എന്തൊക്കെയായിരുന്നു അബ്ദുള്ളക്കുട്ടിയെക്കുറിച്ചു പറഞ്ഞിരുന്നത്? എല്ലാം കഴിഞ്ഞു. ഇനി അതെല്ലാം പഴങ്കഥ. വിരുദ്ധനെ പുറത്താക്കി. (കടപ്പാട്: വാര്‍ത്താകേരളം.കോം)പാര്‍ട്ടിക്ക് ആശ്വസിക്കാം. അഥവാ പാര്‍ട്ടി നേതാക്കള്‍ക്ക് സമാധാനത്തോടെ മുസ്‌ലിം പ്രേമം വിളിച്ചു പറയാം. നരാധമനായ മോഡിയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചാല്‍, അതു മുസ്‌ലിമായാല്‍പ്പോലും, വച്ചു പൊറുപ്പിക്കില്ലെന്ന് ഉറക്കെ പറയാം. അതാണു വേണ്ടതും. സിപിഎമ്മില്‍ എത്ര മുസ്‌ലിങ്ങളുണ്ട് നേതാക്കളായിട്ട് എന്ന ചോദ്യം പ്രസക്തമല്ല. ടി.കെ.ഹംസയും പാലോളി മുഹമ്മദ്കുട്ടിയുമുണ്ടല്ലോ. അതുകൊണ്ടു വലിയ പ്രശ്നമില്ലാതെ കാര്യം നടത്താം. മൊല്ലാക്കമാര്‍ക്കും മുക്രിമാര്‍ക്കും വേണ്ടി വാരിക്കോരി ചെലവാക്കുന്ന സര്‍ക്കാരിനെ പാണക്കാട് തങ്ങള്‍ വിചാരിച്ചാല്‍ തകര്‍ക്കാനാവില്ലെന്നു തെളിയിക്കാന്‍ ഇവര്‍ തന്നെ ധാരാളം. രഹസ്യമായി അന്തിക്കൂട്ടിനു പിഡിപിയുമുണ്ട്. അവരെ ചുമക്കാനുള്ള യോഗം സിപിഐക്കായതിനാല്‍ നാറില്ല. പണ്ടൊരു മുതലാളി വേലക്കാരിപ്പെണ്ണിനു ഗര്‍ഭം സമ്മാനിച്ച ശേഷം അതിന്‍റെ ഉത്തരവാദിത്തം ഡ്രൈവറെ ഏല്പിച്ച കാര്യം കേട്ടിട്ടില്ലേ. ഡ്രൈവര്‍ക്കാകട്ടെ മെനക്കെടാതെ ഒരു സന്തതിയെയും കൈ നിറയെ കാശും കിട്ടി. മുതലാളി ഉപയോഗിച്ചു പഴകിയതാണെങ്കിലും പെണ്ണിനെയും. ഇതേപോലെ സിപിഐക്കു കിട്ടിയ പെണ്ണാണല്ലോ പിഡിപി. ആ കണക്കില്‍ ഒരു എംപി സ്ഥാനവും ഉറപ്പിക്കാം. ഇങ്ങനെ ഓരോരോ മനോരാജ്യം കണ്ടു കഴിയുമ്പോഴാണു ശകുനം മുടക്കിയായിട്ട് അബ്ദുള്ളക്കുട്ടി ചിരിച്ചുകാണിച്ചു നില്‍ക്കുന്നത്. മുസ്‌ലിങ്ങളുടെ വോട്ടു കിട്ടാന്‍ മതനിരപേക്ഷത പറഞ്ഞാല്‍ നടക്കില്ലെന്നും അതിന് തനി മലപ്പുറംകാരാവണമെന്നും പിണറായിസഖാവിനും കൂട്ടര്‍ക്കും അറിയാം. ഹിന്ദുക്കളെ പത്തു ചീത്ത വിളിച്ചാല്‍ മതി. മുസ്‌ലിം വോട്ടു പോക്കറ്റിലാകും. കൂടെ പുരോഗമനവാദികളായ ഹിന്ദുക്കളുടെയും. ഹിന്ദുവാണെന്നു തുറന്നു പറയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഫാസിസ്റ്റെന്നു വിളിച്ചാല്‍ മതി. മുസ്‌ലിം ആണെങ്കില്‍ കാശ്മീരില്‍ വെടികൊള്ളാന്‍ പോയാലും തരക്കേടില്ല. അവരെ സംരക്ഷിക്കണം. അതിനു കുഴപ്പമില്ല. ഇതാണു പൊതുവേ തുടര്‍ന്നു പോന്ന വിജയമന്ത്രം. അതിനിടയിലാണ് ഒരുത്തന്‍ നരേന്ദ്രമോഡിയെ പിന്തുണയ്ക്കാനെത്തുന്നത്. മോഡിയെ രണ്ടു തെറി പറഞ്ഞാല്‍ മാത്രം മതി മതനിരപേക്ഷക്കാരുടെ വോട്ടുകിട്ടാന്‍. അതു മനസിലാക്കാന്‍ കഴിയാത്തവരെ പാര്‍ട്ടിക്കു വേണ്ട. കുറഞ്ഞ പക്ഷം ഹിന്ദുക്കളെയെങ്കിലും തെറി വിളിക്കണം. തെറി കേട്ടാലേ ഹിന്ദുക്കള്‍ വോട്ടു ചെയ്യൂ. അവര്‍ അങ്ങനെയാണ്. പക്ഷേ, മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അങ്ങനെയല്ല. ആരെങ്കിലും തന്തയ്ക്കു വിളിച്ചാല്‍ വിളിക്കുന്നവന്‍റെ കരണത്തു പൊട്ടിക്കും. ഹിന്ദു വിളിക്കുന്നവന്‍റെ കാല്‍ നക്കും. ചാനലുകളിലൂടെ എനിക്കു തന്തയില്ലേയെന്നു വിളിച്ചു പറയാന്‍ വരെ തയാറാവുന്നവരാണല്ലോ ഹിന്ദു എന്ന ജന്തു. അവനെ വെറുതേ വര്‍ഗീയവാദിയെന്നു വിളിച്ചാല്‍ മാത്രം മതി. മതനിരപേക്ഷക്കാരുടെ വോട്ടു കിട്ടും. മദനിയുടെ വോട്ടും കിട്ടും. സുന്നികളുടെ വഴക്കു തീര്‍ക്കാനും മുന്‍കൈ എടുക്കണം. മതം എന്നു കേള്‍ക്കുന്നതുപോലും അലര്‍ജിയായി കരുതണം. പക്ഷേ, അതു ഹിന്ദുമതത്തെക്കുറിച്ചാവുമ്പോള്‍ മാത്രം. അല്ലാതുള്ളവരെ കെട്ടിപ്പിടിക്കണം. ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് മുസ്‌ലിമായ അബ്ദുള്ളക്കുട്ടി മോഡിയെക്കുറിച്ചു മയപ്പെടുത്തി പറഞ്ഞത്. സഹിക്കാനൊക്കുമോ. പുറത്താക്കി. മദനിയുടെ പാര്‍ട്ടിയെ ലോക്‌സഭയിലെത്തിക്കാന്‍ തടസം കുറേ മാറിയ ലക്ഷണമാണ്. ഇനി സമാധാനമായി ശരിയത്തുകൂടി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവം പൂര്‍ണമാകും.

Thursday, February 19, 2009

കിണ്ണം കട്ടതാര്? അവനോ ഇവനോ?

ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. കിണ്ണംകട്ടതു പിണറായിയോ യുഡിഎഫോ എന്നതാണ് ഇന്നത്തെ ചോദ്യം. ആരായാലും ശരി, ആരോ കട്ടിട്ടുണ്ടെന്നതു വാസ്തവം. ലാവ്‌ലിന്‍, ലാവ്‌ലിന്‍ എന്നു കേട്ടുതുടങ്ങിയിട്ടു നാളേറെയായി. ആരൊക്കെയോ പാവപ്പെട്ട മലയാളിയുടെ നികുതിപ്പണം കൊണ്ടു പുട്ടടിച്ചു എന്നതല്ലാതെ സാധാരണക്കാരന്‍ എന്തറിയാന്‍. ഇതു പോലും മനസിലാകാത്തവരുണ്ട് എന്നതിനു നവകേരള യാത്രയ്ക്ക് അണിഞ്ഞൊരുങ്ങിപ്പോയി സിന്ദാബാദ് വിളിക്കുന്നവര്‍ തന്നെ തെളിവ്.
എസ്എന്‍സി ലാവ്‌ലിന്‍ എന്ന വിവാദ കമ്പനിയാണു പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കാത്തതുകൊണ്ടാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ട സഹായം പൂര്‍ണമായി ലഭിക്കാതിരുന്നതെന്നു ലാവ്‌ലിന്‍ ബുധനാഴ്ച അവരുടെ വെബ്സൈറ്റില്‍ വിശദീകരിച്ചു. (വാര്‍ത്താകേരളം ഡോട്കോമില്‍) മണിക്കൂറുകള്‍ക്കു മുമ്പാണു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതേ ആരോപണം ഉന്നയിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. പിണറായി പറഞ്ഞുതീരുംമുമ്പേ ലാവ്‌ലിന്‍ വെബ്സൈറ്റില്‍ ഇതേ കാര്യം പറയുകയും പാര്‍ട്ടി ചാനല്‍ കൊണ്ടാടുകയും ചെയ്തത് യാദൃച്ഛികമെന്നു കരുതണമെങ്കില്‍ അടിയുറച്ച സിപിഎം അണിയോ സിഐടിയു യൂണിയനില്‍ അംഗമാകാന്‍ കൊതിച്ചിരിക്കുന്നവരോ ആകണം. അല്ലെങ്കില്‍ ദേശാഭിമാനി മാത്രം വായിക്കുന്നവരായിരിക്കണം. അവര്‍ മറ്റൊന്നും വായിക്കാത്തതുകൊണ്ട് അതില്‍ കാണുന്നതു മാത്രമാണു സത്യം.

ലാവ്‌ലിനും പിണറായിയും തമ്മിലുള്ള ശക്തമായ ബന്ധമാണ് പുതിയ നീക്കം തെളിയിക്കുന്നതെന്നു യുഡിഎഫ് നേതാക്കള്‍ മാത്രമല്ല ചിന്തിച്ചു പോവുക. ലാവ്‌ലിന്‍ നല്‍കിയ വിശദീകരണപ്രകാരം 1998 ഏപ്രില്‍ 25-നാണ് 180 ദിവസത്തെ കാലാവധിയുമായി ധാരണാപത്രം ഒപ്പിട്ടത്. എന്നാല്‍ ഇതു തയാറാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കിയില്ല. 2001-ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രം പുതുക്കാന്‍ തയാറായില്ലെന്നും ഇതേത്തുടര്‍ന്നു കരാര്‍ അസാധുവാകുകയായിരുന്നെന്നുമാണു കമ്പനി പറയുന്നത്.
ആരു പറയുന്നതാണു സത്യം? അല്ല, സത്യം അറിയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

Monday, February 2, 2009

അഞ്ഞൂറു രൂപയ്ക്കു ലാപ്‌ടോപ്പ്???

വന്നുവന്ന് ലാപ്‌ടോപ്പും വഴിവക്കില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സ്ഥിതിയാകുമെന്നു തോന്നുന്നു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നെ ഐ. ഐ.ടി എന്നിവിടങ്ങളിലെ സയന്‍റിസ്റ്റുകള്‍ കണ്ടുപിടിച്ച പുതിയ ലാപ്‌ടോപ്പിനു വില അഞ്ഞൂറു രൂപയേ വരൂവത്രേ. ഫെബ്രുവരി മൂന്നിനു തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ലാപ്‌ടോപ്പിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണു വാര്‍ത്ത. (വാര്‍ത്താകേരളം ഡോട്ട് കോമില്‍) തിരുപ്പതിയിലെ സെമികണ്ടക്ടര്‍ കോംപ്ളക്സുമായി സഹകരിച്ചായിരിക്കും ഈ കുഞ്ഞന്‍ പിറക്കുക. 2 ജി.ബി മെമ്മറി (എക്സ്പാന്‍ഡബിള്‍), വൈഫൈ, ഈതര്‍നെറ്റ് സൌകര്യങ്ങളോടയാണു പുത്തന്‍കൂറ്റുകാരന്‍റെ വരവ്. 2 വാട്സ് പവറിലായിരിക്കും പുതിയ ലാപ്‌ടോപ് പ്രവര്‍ത്തിക്കുക. ഇക്കാരണത്താല്‍ താരതമ്യേന വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്ന ഗ്രാമപ്രദേശങ്ങളില്‍ ഇതു സുഗമമായി പ്രവര്‍ത്തിപ്പിക്കാനാവും. സോളാര്‍ വൈദ്യുതിയോ ഡൈനമയോ ഉപയോഗിച്ചു സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ഗവേഷണം നടക്കുന്നുണ്ട്. അതുകൂടി ശരിയായാല്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം?

Friday, January 23, 2009

ഒരു ലാവ്‌ലിന്‍ കുലംകുത്തി

കാന്‍സര്‍ സെന്‍ററിനു കാശ് കിട്ടിയോ എന്നറിയില്ല. ഭെല്ലിനെ മറികടന്ന് വിദേശത്തെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന ഭീമനുമായി കരാറുണ്ടാക്കിയതിലൂടെ സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായെന്ന കണ്ടെത്തലും ഞങ്ങള്‍ക്കു പ്രശ്നമല്ല. തെരഞ്ഞെടുപ്പുകാലത്ത് കേസ് കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതു ശരിയാണോയെന്നതു മാത്രമാണു ചോദ്യം. പിണറായി വിജയനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെയും പോളിറ്റ് ബ്യൂറോയുടെയും നിലപാടുകളാണു പറഞ്ഞത്. അല്ലാതെ എന്‍റെയല്ല.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കളികള്‍ ഏറെ കളിക്കുന്നവരാണു കോണ്‍ഗ്രസുകാരെന്നത് പുതിയ കാര്യമൊന്നുമല്ല. മദ്രസപഠനത്തെ മതേതര രാഷ്ട്രത്തിലെ ഔദ്യോഗിക പഠനമാക്കിയതു തന്നെ ഉദാഹരണം. അതു പോട്ടെ. വിഷയം വേറെയാണ്. ലാവ്‌ലിനെയും അങ്ങനെയാണു കോണ്‍ഗ്രസ് കാണുന്നതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ബുദ്ധിജീവികളും പുരോഗമന വാദികളുമടക്കം വാക്കു കൊണ്ടും വാളുകൊണ്ടും പോരാടാന്‍ ആളിനു പഞ്ഞമില്ലാത്ത പാര്‍ട്ടിക്ക് എന്തു പറ്റിയെന്നറിയില്ല. പ്രതികരിക്കാനെത്തുന്നവരെല്ലാം ഒരു തരം മന്ദത ബാധിച്ചവരെപ്പോലെ. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്ന ധാരണയിലാണു പുലമ്പലേറെയും. പിണറായി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. അല്ലെങ്കില്‍ അതു കോടതിയില്‍ തെളിയിക്കട്ടെ. ഇങ്ങനെയൊരു നിലപാടെടുക്കുന്നതല്ലേ ഇടതുപക്ഷത്തെ ശക്തമായ പാര്‍ട്ടിക്കു നല്ലത്?
അതിനു പകരം കോണ്‍ഗ്രസിനെ മെക്കിട്ടു കേറിയിട്ടു കാര്യമുണ്ടോ? മായാവതിക്കെതിരേ അന്വേഷണം തുടങ്ങിയത് അവര്‍ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതു കൊണ്ടാണെന്നും, മുലായത്തിനെതിരായ അന്വേഷണം നിര്‍ത്തിയത് അദ്ദേഹം പിന്തുണ നല്‍കിയതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടിയാണു കോടിയേരിസഖാവ് ഉള്‍പ്പെടെയുള്ളവര്‍ പടയൊരുക്കം നടത്തുന്നത്. ആണവകരാറിനെച്ചൊല്ലി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പ്രതികാരമാണത്രേ പിണറായിക്കെതിരായ അന്വേഷണം. (തെളിവു ഞങ്ങള്‍ക്കു പ്രശ്നമല്ല).അപ്പോള്‍ കുറേക്കാലമായി ലാവ്‌ലിന്‍ കേസ് അട്ടത്തിരുന്നതു പിന്തുണക്കാരെ സംരക്ഷിച്ചതുകൊണ്ടാണോയെന്നു കൂടി വ്യക്തമാക്കേണ്ടിവരും. അതു വരും ദിവസങ്ങളിലറിയാം.
ഈ വാചകക്കസര്‍ത്തുകളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഇതൊന്നുമല്ല. ഒരു മുന്‍മന്ത്രിയെ പ്രതിയാക്കാന്‍ അനുമതി തേടിയെന്നേ വാര്‍ത്ത വന്നിരുന്നുള്ളൂ. അതു പിണറായിയാണെന്ന് ആരും പറയുകയോ അറിയുകയോ ചെയ്തിരുന്നില്ല. അപ്പോഴാണു കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്. അതോടെ സംഗതി നാറി. പിണറായി തന്നെ കക്ഷിയെന്നു നാട്ടില്‍ പാട്ടായി. ലാവ്‌ലിന്‍റെ നാള്‍വഴി വാര്‍ത്താകേരളത്തിലുണ്ട്. അതൊന്നു നോക്കിയാലറിയാം കേസ് തുടങ്ങിയത് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ശേഷമാണോയെന്ന്. ഏതായാലും സഖാക്കള്‍ വിഷമിക്കേണ്ട. ഇതൊന്നും നമ്മെ ബാധിക്കില്ല. ഒഞ്ചിയവും ഷൊര്‍ണൂരും കഴിഞ്ഞ് അമ്പലപ്പുഴയിലും ചില കുലംകുത്തികളിറങ്ങിയിട്ടുണ്ടല്ലോ. മാധ്യമശ്രദ്ധ മാറ്റാന്‍ എന്തെങ്കിലും പൊടിക്കൈ ആലോചിക്കാം. ലാവ്‌ലിന്‍ പൊങ്ങിവരുമ്പോഴൊക്കെ പതിവുള്ളതാണല്ലോ അത്.

Wednesday, January 21, 2009

സ്കൂളുകള്‍ പൂട്ടാം, മതപാഠശാല തുടങ്ങാം

വര്‍ഗീയത പറയുകയാണെന്നു വിചാരിക്കരുത്. എന്താ ഈ സര്‍ക്കാരിന്‍റെ ഉദ്ദേശ്യം? ഒരു സാധാരണ ഇന്ത്യക്കാരനെന്ന നിലയില്‍ ചോദിച്ചു പോവുകായാണ്. മദ്രസ വിദ്യാഭ്യാസം സര്‍ക്കാര്‍ ജോലി കിട്ടാനുള്ള യോഗ്യതയാക്കുകയാണത്രേ. വെറുതേയങ്ങു പറയുകയല്ല. കേന്ദ്ര മന്ത്രി അര്‍ജുന്‍സിംഗാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.വാര്‍ത്താകേരളം ഡോട്ട്കോമില്‍ വാര്‍ത്തയുണ്ട്) സിബിഎസ്ഇ എന്ന വരേണ്യവര്‍ഗ വിദ്യാഭ്യാസത്തിന്‍റെ തത്തുല്യ പദവി മദ്രസാപഠനത്തിനു കൊടുക്കാനാണു തീരുമാനം. ഇനി മുതല്‍ അറബിയും ഖുറാനും പഠിച്ചാല്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യതയാകുമെന്നു സാരം. അങ്ങനെ ചിന്തിക്കുമ്പോള്‍ സണ്‍ഡേ സ്കൂളുകളില്‍ ഗീതാക്ലാസുകളിലും പഠിക്കുന്നവര്‍ക്കും ഇതേ അവസരം നല്‍കേണ്ടതല്ലേയെന്നു തോന്നിപ്പോയത് വര്‍ഗീയതയാണെങ്കില്‍ ഞാന്‍ തികഞ്ഞ വര്‍ഗീയവാദിയാണെന്നു കൂട്ടിക്കോളൂ. മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹികമായ ഉന്നതിയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ ഇതാണോ ചെയ്യേണ്ടത്? മതപഠന ക്ലാസുകളില്‍ മാത്രം കുട്ടികളെ വിടുന്ന വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളെ ബോധവത്കരിച്ച് ആ കുട്ടികളെക്കൂടി നിലവാരമുള്ള വിദ്യാഭ്യാസ രീതിയിലേക്ക് എത്തിക്കുകയല്ലേ വേണ്ടത്? (നിലവാരം എന്ന പദത്തെച്ചൊല്ലി തര്‍ക്കം വേണ്ട. പൊതു വിദ്യാഭ്യാസം എന്നേ ഉദ്ദേശിച്ചുള്ളു). അതിനു പകരം പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ പിന്നോക്കം നയിക്കുന്നതല്ലേ ഈ സര്‍ക്കാര്‍ നയമെന്നാണ് ഈയുള്ളവന്‍റെ സംശയം. അതാണു സത്യവും. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന്‍റെ തീരുമാനത്തിനു പിന്നില്‍ എന്താണെന്നു വ്യക്തമല്ലേ. ആസന്നമായ തെരഞ്ഞെടുപ്പ്. അതില്‍ വോട്ടുബാങ്കായിക്കാണുന്ന മത മൌലികവാദികളുടെ വോട്ട് ഒന്നുപോലും ചോരാതെ പെട്ടിയില്‍ വീഴണം. മത മൌലിക വാദത്തിന്‍റെ തെറ്റായ മാര്‍ഗത്തിലേക്കു പുതുതലമുറ വഴുതിവീഴാതെ സൂക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെയാണു മൌലികവാദത്തിന് ഔദ്യോഗിക ഭാഷ്യം ചമയ്ക്കുന്നത്. ഇവിടെയാണു ഞാന്‍ ആദ്യം പറഞ്ഞ വാചകം പ്രസക്തമാകുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരേ സംഘപരിവാറും ബിജെപിയും രംഗത്തെത്തുമെന്നതില്‍ തര്‍ക്കമില്ല. അതിന് അവരെ നമുക്കു പരമാവധി കുറ്റപ്പെടുത്താം. ഞാന്‍ സംഘപരിവാറൊന്നുമല്ല.(ഇത് ആവര്‍ത്തിച്ചു പറഞ്ഞാല്‍പ്പോലും ഞാന്‍ സംഘപരിവാറിന്‍റെ വക്താവായി ചിത്രീകരിക്കപ്പെടാന്‍ ഈ ഒരു കുറിപ്പു മതിയെന്ന് അറിയാതല്ല.) പക്ഷേ, സംഘപരിവാറോ ബിജെപിയോ ഇല്ലായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം നടക്കുമായിരുന്നു എന്ന ആശങ്ക അസ്ഥാനത്താണോ? ഇനിയിപ്പോള്‍ സംഘപരിവാറില്ലാത്ത ഇന്ത്യയെക്കുറിച്ചു ചിന്തിക്കാം. ഇവിടെ എന്തൊക്കെയാണു സംഭവിക്കുക. പെണ്‍കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ തട്ടിക്കളയുമെന്നു പെഷവാറിലും സ്വാതിലും താലിബാന്‍ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന കാര്യം തന്നെയെടുക്കുക. ഇവിടെയും അവരെ മനസാ അംഗീകരിക്കുന്നവരുണ്ടെന്ന സത്യവും മറക്കാതിരിക്കുക. പുറമേ പറയുന്നില്ലെങ്കിലും അവരുടെ നടപടികള്‍ ശരിയെന്നു കരുതുന്ന എത്രയോ പേരുണ്ടാകാം. അവരെ പിന്തുണച്ച് മത പോലീസും നിര്‍ബന്ധിത പര്‍ദയും ശരിയത്ത് നിയമവും നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറാവില്ലേ? പ്രീണനം അതിരില്ലാതെ തുടരുമ്പോഴും അതിന് അല്പമെങ്കിലും വിഘാതമായി നില്‍ക്കുന്നതു സംഘപരിവാറിന്‍റെ ഇടപെടലുകളല്ലേ? ഹമാസ് ഭീകരര്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും മറച്ചു വച്ച് ഇസ്രായേലിനെ മാത്രം പഴിക്കുന്നതും പ്രീണനത്തിന്‍റെ ഭാഗമാണെന്നു പറഞ്ഞാല്‍, പറയുന്നവന്‍ വര്‍ഗീയവാദിയാകും. പണ്ടു പത്താംക്ലാസ് പരീക്ഷയെഴുതാന്‍ പോയിരുന്നതാണ് ഓര്‍ക്കുന്നത്. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച തീരുന്ന വിധത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ. മതേതരത്വത്തിന്‍റെ വക്താക്കളായ കോണ്‍ഗ്രസാണ് അതു മാറ്റിയത്. ആന്‍റണി മുഖ്യമന്ത്രിക്കസേര ഒഴിയുന്നതിനു തൊട്ടുമുമ്പു പരീക്ഷാ ദിവസങ്ങളൊന്നു പരിഷ്കരിച്ചു. വെള്ളിയാഴ്ച പരീക്ഷ വേണ്ടത്രേ. അന്നു മുസ്ലിങ്ങള്‍ക്കു പള്ളിയില്‍ പോകേണ്ടതാണെന്നു ന്യായം. അതു വരെ എങ്ങനെയായിരുന്നു പരീക്ഷാര്‍ഥികള്‍ പള്ളിയില്‍ പോയിരുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല.ഇതാണു മതേതരത്വം. പണ്ടു മലപ്പുറം ജില്ല സൃഷ്ടിച്ചു കൊടുത്ത ഇടതു പുരോഗമന വാദികളും വ്യത്യസ്തമല്ലല്ലോ. സംഘടിതമതത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും അതിനു പ്രീണനം മാര്‍ഗമാക്കുകയും ചെയ്യുന്നതില്‍ ആരും പിന്നോക്കമല്ലെന്നു പറഞ്ഞെന്നേയുള്ളൂ. ഇതെല്ലാം കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ്. ദൈവമേ, ഈ സംഘപരിവാറുകൂടി ഇല്ലായിരുന്നെങ്കില്‍?

Saturday, January 10, 2009

ജനം ക്യൂ നിന്നു, ലക്ഷാധിപതികളെ കോടീശ്വരരാക്കാന്‍

രണ്ടു ദിവസം രാജ്യം ക്യൂ നില്‍ക്കുകയായിരുന്നു. ലക്ഷാധിപതികളായ ചുരുക്കം ചില പൊതുമേഖലാ ജീവനക്കാരെ കോടീശ്വരന്‍മാരാക്കാന്‍. ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനി ജീവനക്കാര്‍ നടത്തിയ സമരവും തുടര്‍ന്നു ട്രക്കുടമകള്‍ നടത്തിയ സമരവും വലച്ചതു സര്‍ക്കാരിനെയല്ല. സാധാരണ ജനങ്ങളെത്തന്നെ.

സമരം മൂന്നു ദിവസംകൊണ്ടു പിന്‍വലിക്കേണ്ടി വന്നതു ജനവികാരം എതിരായെന്ന തിരിച്ചറിവിലാണ്. രണ്ടാം നാള്‍ മുതല്‍ പെട്രോളും ഡീസലും കിട്ടാനില്ലാതെ ആയിരങ്ങള്‍ വലഞ്ഞപ്പോഴാണു സര്‍ക്കാരിനും ശക്തമായി പ്രതികരിക്കാന്‍ ആര്‍ജവമുണ്ടായത്. എന്തിനായിരുന്നു എണ്ണക്കമ്പനി ജീവനക്കാരുടെ സമരം. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ വലയുന്ന ലക്ഷങ്ങളുള്ള രാജ്യത്ത് നടത്തുന്ന സമരങ്ങള്‍ക്ക്, അത് ആരു നടത്തിയാലും, നീതീകരണമുണ്ടാകണം. ഇവിടെ ഇല്ലാത്തതും അതു തന്നെ. എണ്ണക്കമ്പനികളിലെ ട്രെയിനിക്കു കിട്ടുന്ന ശമ്പളം പ്രതിമാസം 25000 രൂപയാണ്. തസ്തിക വലുതാകുംതോറും ശമ്പളം ലക്ഷവും കടന്ന് മുന്നേറും. 145000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരാണു സമരത്തിനിറങ്ങിയതെന്നു സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണു നീതീകരണമെന്ന വാക്കിന്‍റെ അര്‍ഥത്തെക്കുറിച്ചു സാധാരണക്കാരന്‍ ചിന്തിക്കേണ്ടിവരുന്നത്. ഇവര്‍ക്കെതിരേ നടപടിയെടുത്താല്‍ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന രണ്ടു ദിവസത്തെ പ്രതികരണം സര്‍ക്കാരിനു ബോധ്യമാക്കിയിട്ടുണ്ടാകാം. അതാണു കടുത്ത നിലപാടുകളിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്.

ഇതിനിടെ, സമരത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുള്ളതായും സൂചനയുണ്ട്. ക്രൂഡോയില്‍ വിലവര്‍ധനയെത്തുടര്‍ന്ന് അടച്ചിട്ട സ്വകാര്യ എണ്ണക്കമ്പനികള്‍ക്കു ലാഭം കൊയ്യാന്‍ ആഗോള വിലനിലവാരം താഴ്ന്ന സാഹചര്യം അവസരമൊരുക്കുന്നുണ്ട്. ഇതിനു യോജിച്ച കളമൊരുക്കുകയായിരുന്നു സമരക്കാരെന്ന സംശയം തീര്‍ത്തും തള്ളിക്കളയാവുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍.

Thursday, January 1, 2009

രണ്ടായിരത്തി ഒമ്പതാമാണ്ടിലേക്ക്

വീണ്ടുമൊരു പുതുവര്‍ഷപ്പുലരി. വിഹ്വലതകളുടെയും ഭീകരാക്രമണങ്ങളുടെയും ജിഹാദി ഭീഷണിയുടെയും ജനാധിപത്യത്തിനു മേല്‍ പിടിമുറുക്കുന്ന അധികാരരാഷ്ട്രീയത്തിന്‍റെയും നിഴലില്‍, മനുഷ്യകുലം സ്വയം സൃഷ്ടിച്ച കലണ്ടറില്‍ മറ്റൊരു ക്രിസ്തുവര്‍ഷം കൂടി പിറക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതിലേറെ ഭീതിജനകമായ മതഭീകരവാദവും അലങ്കോലപ്പെടുത്തിയ മനസുമായാണു പുതിയ വര്‍ഷത്തെ ലോകം വരവേല്‍ക്കുന്നത്.
ക്രിസ്തുവര്‍ഷത്തിന്‍റെ കണക്കുപുസ്തകത്തില്‍ 2009 വര്‍ഷം. അതിനുമെത്രയോ മുമ്പു തന്നെ നിലനിന്ന സമഭാവനയുടെ സംസ്കാരത്തെ അതിന്‍റെ എല്ലാ അര്‍ഥത്തിലും നെഞ്ചേറ്റിയ ഭാരതപുത്രന്‍റെ ഇടനെഞ്ചിലേക്കു മുംബൈയില്‍ കടല്‍കടന്നെത്തിയ മതഭീകരര്‍ പായിച്ച വെടിയുണ്ടകള്‍ക്കു സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിവ്യമന്ത്രങ്ങള്‍ അന്യമായിരുന്നു. അന്നു പൊലിഞ്ഞ ആത്മാവുകള്‍ക്കു നിത്യശാന്തി നേരാം. ഭീകരരോടേറ്റുമുട്ടി വീരചരമം പ്രാപിച്ച ഭാരതമക്കളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കാതെ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവില്ല. നിരപരാധികളായ മനുഷ്യജീവനെ ഏതോ കാടത്തം നിറഞ്ഞ മനസുകള്‍ സൃഷ്ടിച്ച തെറ്റായ വ്യാഖ്യാനത്തെ ശരിയെന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊഴിച്ച ദിനങ്ങളാണ് കടന്നു പോയ വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായത്. ഇരുള്‍ മൂടിയ കാലത്തിന്‍റെ മേല്‍ക്കൂരയ്ക്കിടയില്‍ ഇപ്പോഴും വെളിച്ചത്തിനു കടന്നു വരാന്‍ ഇടമുണ്ട്. ആ വെളിച്ചത്തെ ഉള്ളിലേക്ക് ആവാഹിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.